Saturday, 20 June 2020

1973 ൽ അന്തരിച്ച പി.വി. ജി. നായർ എന്ന കവി 1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ എഴുതിയ ഒരു കവിതയാണ് 'ചോരക്കണ്ണുകൾ '. അൻപത്തി എട്ട് വർഷം പിന്നിടുന്ന ഈ കവിതയ്ക്ക്  ഇന്ത്യാ  ചീനാ സംഘർഷം നിലനിൽക്കുന്ന ഈ കാലത്ത് ഏറെ പ്രശസ്തി ഉണ്ടെന്നു തോന്നുന്നതുകൊണ്ടാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഒരു ചിത്രകാരനും ചിത്രകലാ അദ്ധ്യാപകനുമായിരുന്ന കവി കതിരൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ജോലിയിലിരിക്കേ ആണ് മരണമടയുന്നത് . ഇന്നത്തെ തലമുറക്ക് അപരിചിതനായ പി വി ജി നായർ എന്റെ പിതാവ് കൂടിയാണ്.
                                                               === സതീശൻ മാവില ===
ചോരക്കണ്ണുകൾ 
================
നേരിന്റെ വെളിച്ചത്തിൽ ക്കൂടിനാം മുന്നേറീടും 
ഭാരതീയരാം നമ്മൾക്കില്ലെന്നും ധർമ്മഭ്രംശം;
ബുദ്ധനെ പ്രസവിച്ചോരാർഷ ഭാരതത്തിന്റെ 
ശുദ്ധതക്കറിയാമോ ചീനതൻ നിണക്കൊതി ?
അന്യരെത്തുലക്കലല്ലന്യരെത്തുണയ്ക്കലാ -
ണന്നുതൊട്ടിന്നോളവുമിന്ത്യതൻ പാരമ്പര്യം. 
   ---     ----      ---     --- 
ബുദ്ധന്റെ ധർമ്മാദർശമാക്രമണത്തിൻ കർമ്മ - 
പദ്ധതിയാക്കിത്തീർത്ത ചീനേ നിൻനേതാക്കന്മാർ 
മൂകരായൊഴിയാത്ത പാപഭാണ്ഡവും പേറി 
ലോകനീതിതൻ മുന്നിൽ മുട്ടുകുത്തീടും നാളെ ;
ധാർമ്മികൈശ്വര്യം തിങ്ങുമാത്മവീര്യത്തിൻ മുന്നിൽ 
സാമ്രാജ്യ ദുർമ്മോഹമേ നിൻ തല താഴും നാളെ ;
പൊറുപ്പിക്കുകില്ലെന്നുമിത്തരം മൃഗീയത 
നിറയും ദുരതന്റെ രക്തദാഹത്തെ ലോകം. --
കാപട്യത്തിനും ലോകത്തുണ്ടൊരു പരിധി ,യി -
ക്കാടത്തം നിങ്ങൾക്കെന്നും ജന്മസിദ്ധമാണെന്നോ ?
പോർക്കലി കേറിത്തുള്ളും സർവാധിപത്യത്തിന്റെ 
പേക്കോലം ലോകം കണ്ടിട്ടേറെനാളായിട്ടില്ല !
ചോരയും മനുഷ്യന്റെ പച്ചമാംസവും ചേർന്ന 
യൂറോപ്പിൻ പശയുള്ള മണ്ണുണങ്ങിയിട്ടില്ല !
കൈസറും സുൽത്താനുമസ്സാറുമിന്നെങ്ങോ പോയി 
നാസിസ രൂപം പൂണ്ട ഹിറ്റ്ലറും വെണ്ണീറായി !
ഹീനമാം കിരാതത്വ മിന്നതാ ഹിമവാന്റെ 
മേനിയിൽ നിന്നും ചോരക്കണ്ണുകൾ മിഴിക്കുന്നൂ !
മാറുക ''മാറാവ്യാധി ''കൊണ്ടന്ധമായിത്തീർന്ന 
ചോരയിൽ ക്കൊതിപൂണ്ട നിഷ്ടൂര മൃഗീയതെ !